Saturday, February 1, 2014

കവിതാ മത്സരവിജയി

തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിച്ച ജില്ലാ തല കവിതാ മത്സരത്തില്‍ വിജയിയായ ശ്രീ.ഡി.പ്രിയദര്‍ശനന്‍(Govt.MHS Nadayara).

      ദൈവായനം
തൊഴിലിന്നുഴന്ന നാള്‍
തൊഴുത ക്ഷേത്രങ്ങളില്‍
പ്രണയ നിഷ്കാസിത
വിഷാദ മദ്യങ്ങളില്‍
വിലപേശി നേടിയ
വിവാഹ ഘോഷത്തില്‍
കൈക്കൂലി കിട്ടിയ
പണപ്പെരുപ്പത്തില്‍
പല തവണ നീന്തിയ
കൂട്ട രതികളില്‍
വാള്‍ പിടിച്ചെത്തിയ
പ്രതിഷേധഘോഷത്തി-
ലെല്ലാമെനിക്കു തുണയായി-
ദൈവങ്ങള്‍- എന്തിനും പോരുന്ന
അശ്വൈക ശക്തികള്‍.

മാസ്മര മണമുള്ള
പണമുള്ള സഞ്ചികള്‍
ആള്‍ദൈവ ദൂതര്‍ക്ക്
കൈമാറിയെത്രയോ.

വഴിവിട്ട വഴികളില്‍
വാതുറന്നുറങ്ങവേ
രാവിലരികില്‍ ഭാര്യ
ഏകാന്ത,വിധവയായ്‌
പകലിലെന്‍ മക്കള്‍ക്ക്
പട്ടിണിയുറക്കം
രാവിലവര്‍ക്ക് രോഗ നിര്‍വാണം.

നിലവിട്ടൊരമ്മതന്‍
നിലവിളികളൊക്കെയും
നേര്‍ച്ചക്കടങ്ങളായി-
രുമുടി മുറുക്കി.

കൂട്ടത്തില്‍ കൂട്ടുകാര്‍
സമന്മാര്‍ ചിലപ്പോള്‍
ഭൃത്യരായ് ദാസരായ്
കീശകളില്‍ നോക്കി
പകലുകളിഴഞ്ഞ വഴി
രാവുകള്‍ കൊഴിഞ്ഞ വഴി
കാലം കലണ്ടറായ്
താളുകള്‍ കീറവേ
നോവുകൊല്ലിഗുളിക
നിര്‍ജീവമാകുന്ന
വേദനയെല്ലില്‍ സിര-
കളില്‍ സന്ധിയില്‍
ആള്‍ദൈവ ബുദ്ധികള്‍
അജ്ഞാത സിദ്ധികള്‍
ആകയും കൊയ്തു.
കൊഴുത്തു കിഴികളും
ഔഷധത്തിന്റെ പരിമിതി
പറഞ്ഞിട്ട് അപ്പോത്തി-
ക്കിരിമാരും കൈമലര്‍ത്തേ
ഒറ്റപ്രതീക്ഷയിലറ്റ-
ശ്വാസത്തിനായ് കണ്ണിമയ്ക്കാതെ
കിടന്നനേരം- കേട്ടുവോ
തെരുവില്‍ മനുഷ്യദൈവത്തിന്‍റെ
അറുപത്തിനാലാം ജയന്തിഘോഷം!
മിഴികളിലാരോ ‘കരിം’തുണി
മൂടവേ- വിരലുകളാരോ
പിണച്ചു കെട്ടീടവെ
മുപ്പത്തി മുക്കോടി ദേവര്‍ക്കു-
വേണ്ടിയൊരതിരാത്ര
വേദിക്കു പന്തല്‍ നാട്ടി.